Showing posts with label Real Life Tales. Show all posts
Showing posts with label Real Life Tales. Show all posts

Tuesday, October 28, 2014

ചുംബന മേള

കഴിഞ്ഞ ആഴ്ച  ഒരു രാത്രിയിലാണ്‌ നാട്ടിലേക്ക്  പോവാൻ തമ്പാനൂർ ബസ്‌ സ്റ്റാൻഡിൽ എത്തിയത്.  ചന്ദ്രനിൽ വെള്ളം കണ്ടെത്തി എന്നൊക്കെ പത്ര വാർത്തകൾ പോലെ ബസ്‌ സ്റ്റാന്റ്. കുണ്ടും കുഴിയും പിന്നെ മഴ നനഞ്ഞതും കൂടെ ആയപ്പോൾ പൂഴി പായസം മിക്സ്‌. കംഫർട്ട് സ്റ്റേഷൻ എന്ന് വിളിക്കപ്പെടുന്ന മൂത്രപ്പുര ഇരുട്ടിന്റെ മറവിൽ ഒരു അകലെ മാറി ഒരു മൂലയ്ക്ക് സിഗരറ്റ് വലിക്കാർക്ക്  വേണ്ടി എന്നപോലെ നില്ക്കുന്നു. ഒരു അത്യാവശ്യം വന്നാൽ ഒരു സ്ത്രീ ജനം പോലും ആ നാല് അയല്പ്പക്കത്തു എത്തി നോക്കില്ല. സാക്ഷര സംസ്ഥാന തലസ്ഥാനത്തെ പ്രതിനിധികരിക്കുന്ന ഉത്തമ ഉദാഹരണം. ബഹു മുഖ്യൻ ആണ് ഉൽഘാടനം നിർവഹിച്ചത്. ഇരിക്കാൻ ഒരു കസേര പോലും ഇല്ല. കുടിവെള്ളം പോലുമില്ല.  പുറത്തിറങ്ങി, അവിടെ ആളുകൾ രഞ്ജിനി ഹരിദാസിന്റെ കുട്ടിയുണ്ടാകുമോ ഇല്ലെയോ എന്ന പൊതുജന  ജീവിതത്തെ താറുമാറക്കാവുന്ന  ചാനൽ ചർച്ചകളിൽ ആണ്.

കോഴിക്കോട്  ബസ്‌ സ്റ്റാന്റിന്റെയും  രാത്രി മുഖം വേറൊന്നാണ്‌. വെളിച്ചം മാറിയാൽ ഇരുട്ടിന്റെ ആത്മാക്കളുടെ കരങ്ങളാവും മാടി വിളിക്കുക്ക. സ്ത്രീ സമത്വം പ്രായോഗികമായ അപൂർവ്വം ചിലയിടം. സദാചാര  വാദികൾ കാണാത്ത പകൽ സത്യം.

എറണാകുളം പിന്നെ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. അമ്മച്ചി,അപ്പച്ചൻ,ചേട്ടത്തി,മാപ്പിള, നസ്രാണി എന്നൊക്കെ പേരിട്ട കടകളിൽ രാത്രികളിൽ ന്യൂ ജെൻ  ആളുകളെയും ഫാമിലികളെയും കാണാം. LKG അട്മിഷന് 50000 മുതൽ 200000 വരെ ആയ സ്കൂളുകൾ. ഷോപ്പിംഗ്‌ ബാഗിനെ മക്കളെക്കാൾ നന്നായി ചേർന്ന് അണയ്ക്കുന്ന അമ്മമാർ.


ഇതിന്റെ ഒക്കെ ഇടയിലാണ് ക്ഷുഭിത യൗവനങ്ങൾക്ക്  അവരുടെ ജീവിതത്തെ ഏറ്റവും അധികം ബാധിക്കുന്ന സദാചാര വാദികൾക്കെതിരെ ഉള്ള  പ്രതികരണം,
ചുംബന  മേള ഒക്കെ.
ചുംബന  മേളയിൽ പങ്കെടുക്കുന്ന എല്ലാവരും ആദ്യം അച്ഛൻ അമ്മമാർക്കും മുത്തശി മുത്തശൻമാർക്കും ഓരോ നല്ല ചുംബനങ്ങൾ നല്കി ചുംബന മേളയ്ക്ക് ഒപ്പം ഓരോ  ചുംബന ഓർമയ്ക്ക് ഒരോ മരം വെച്ച് പിടിപ്പിക്കാൻ അഭ്യർത്ഥന. അങ്ങനെ കേരളം ഒരു പൂങ്കാവനം ആയി മാറട്ടെ!








Sunday, March 23, 2014

അപ്പച്ചൻ

കഴിഞ്ഞ മഴക്കാല യാത്രകളിൽ കണ്ടുമുട്ടിയതാണ് ആളെ. എഴുതാൻ കരുതിയതാണ്,നന്ദി!വഴിയരികിൽ കിടന്ന ബ്ലോഗ്‌ പോസ്റ്റിനെ പോസ്റ്റ്‌ ആകും മുന്നേ വേണ്ടപ്പെട്ടവരുടെ കൈകളിൽ എത്തിച്ച നേരിൽ കാണാത്ത ടാക്സി ഡ്രൈവർക്കും പെട്രോൾ പമ്പ്‌ ജീവനക്കാരനും നെഞ്ചോടു ചേർത്ത ടീമിനോടും.



മഴ തുടങ്ങിയതിനാലാവും ട്രെയിനിൽ യാത്രക്കാർ കുറവാണ്‌.... മഴയിൽ കുതിർന്ന കപ്പലണ്ടി തോലുകൾ പോലെ ഓരോ സീറ്റുകൾ. നനവില്ലാത്ത ഇടം തേടി പരതി നടന്നു. സൈഡ് സീറ്റിൽ ഒരു വയസൻ ഇരുന്നു ആരോടെന്നില്ലാതെ സംസാരിക്കുന്നു, പുറത്തു പെയ്യുന്ന മഴയെക്കാൾ ഉച്ചത്തിൽ. ഞാൻ ശൂന്യമായ സീറ്റിൽ കിടന്നു. ഇയാൾ ഇരിക്കുന്നത് കൊണ്ട് ഇനി ആരും ശല്യം ചെയ്യില്ലല്ലോ എന്ന് കരുതി. വന്നു കയറുന്നവരെ പറ്റിയുള്ള എന്റെ ധാരണ തെറ്റിയില്ല,ഞാനും പുള്ളിക്കാരനും മാത്രം,ട്രെയിൻ വിസിൽ അടിച്ചു പുള്ളി എഴുന്നേറ്റു, ചായ കുടിക്കാൻ സമയം ഉണ്ടാകുമോ മോനേ, നല്ല്ലപ്രായം ഉണ്ട്,  വണ്ടി ഇപോ എടുക്കുമെന്നുഞാൻ പറഞ്ഞു. പുള്ളിക്കാരനെ പിടിച്ചു എന്റെഅടുത്തിരുത്തി. കൊല്ലം സ്വദേശി ആണ്,ഭാര്യ മരിച്ചു,തുലാത്തിൽ90 തികയും, ഇളയ മകളുടെ കല്യാണത്തിന് സഹായം ചോദിക്കാൻ തൃശൂർ എവിടെയോ പോവുകയാണ്. പൗലോസ്‌ അതാണ്കക്ഷി, AK ആന്റണി യുടെ സർകാർ കാരണം തൻറെചിന്നക്കടയിലെ ബീഡിതെറുപ്പു നശിച്ചെന്നു നെടുവീർപ്പെടുന്ന പാവം. അന്തോണി നല്ലവനാണ്, എന്നാലും അവൻ ആകില്ല അത് ചെയ്തത്. അപ്പച്ചൻ പരിതപിക്കുകയാണ്,കേബിൾ ടിവിയിലെ ദൂരദർശൻ ചാനലിന്റെ മനസ്സുപോലെ.

മംഗലാപുരത്ത് ആയിരുന്നു ബീഡി തെറുപ്പു. പിന്നീടു ബ്രിട്ടീഷ്‌കാരുടെ കൂടെ അസമിൽ റോഡ്‌ പണിക്കു പോയി. ഏക മകൻ മംഗലാപുരത്ത് സൈക്കിൾ വാടകയ്ക്ക്കൊടുത്തു ജീവിക്കുന്നു, ഒരിക്കൽ മകനോട്‌ അനുവാദം ചോദിക്കാതെ സൈക്കിൾ ചവിട്ടിയതിനു അവൻ പൗലോസ്‌ അപ്പച്ചനെ തല്ലി, കയ്യിലിരുന്ന താക്കോലിന് അപ്പച്ചന്റെകയ്യിൽ കുത്തി. അന്ന് ഭാര്യയെയും കൂട്ടി അവിടുന്നു ഇറങ്ങിയതാണ്,അഭിമാനിയായ  അപ്പച്ചൻ. പല്ലുമുഴുവൻ പോയി മോണ കാട്ടി സംസാരിക്കുന്നതു കേട്ടിട്ട് രസം തോന്നി. കൈയ്യിലെ ബുക്കിൽ നിറയെ എഴുതിയിരിക്കുന്നു, നിറയെ നോവേനകൾ,കട്ടുറുംബിൽ കൂട്ടങ്ങൾ പോലെ തോന്നിക്കും,ഉറുമ്പിന്റെ തലകൾ പോലെ ഇടയ്ക്കിടെ വലിയ അക്ഷരങ്ങൾ.

ആലുവയിൽ എവിടെയോമഠത്തിൽ ആണ് താമസം. അവിടെ വിറകൊക്കെ കീറും എന്ന് അപ്പച്ചൻ. ഈ പ്രായത്തിലും നല്ല ചുറുച്ചുർപ്പ്. അമ്മമാർഅപ്പച്ചനെ കൊണ്ട് പണിയെടുപ്പിക്കുന്നു എന്നത് എനിക്ക് ദഹിച്ചില്ല.ഞാൻ ആളെ അടിമുടി ഒന്ന് നോക്കി. മുട്ടോളം എത്തുന്നഒരു കോട്ടൻ ഷർട്ട്‌, പോക്കെറ്റിൽ പേനയും കണ്ണടയും,കൈയ്യിലെ സഞ്ചിയിൽ കുറെ സഹതാപ ദൈവമുഖങ്ങൾ,കൂടാതെ പ്ലാറ്റ്ഫോം ടിക്കറ്റ്‌.. കാലത്തേ വരെ സ്റ്റേഷനിൽ കിടക്കണംഎന്നിട്ട് രാവിലെ പള്ളിലച്ചനെകാണാൻ പോകണം.ഇത്രയും ഒക്കെ ബോധമുള്ള ഒരാൾ അമ്മമാരേപറ്റി കള്ളം പറയില്ല എന്ന് എനിക്ക്തോന്നി.ഞാൻ ആ ബുക്കിൽ കുറിച്ചിട്ടു "ഈ മനുഷ്യനെ ഞാൻ ട്രെയിനിൽ വച്ച് കണ്ടുമുട്ടിയതാണ്, തനിച്ചു യാത്ര ചെയ്യാൻ ഇദ്ദേഹത്തെ അനുവദിക്കരുത്,ഈ പ്രായത്തിലും പണിയെടുക്കുന്നു എന്ന് പറയുന്നത് കേട്ടു, ഇത്കണ്ടാൽ എന്നെ വിളിക്കണം"

അപ്പച്ചന് കയ്യക്ഷരം ഇഷ്ടമായി,ചെറുതാണ് എനിക്ക് രാത്രി വായിക്കാൻ പറ്റില്ല. മഠത്തിൽ അമ്മമാരേ കാണിച്ചു വായിപ്പിക്കാം എന്ന് പറഞ്ഞു.
എൻറെ കയ്യ് നോക്കി അപ്പച്ചൻ പറഞ്ഞു,എൻറെ പോലെ 90 കാണില്ല കേട്ടോ,ബന്ധുക്കൾ ഒരു പ്രയോജനവും ചെയ്യില്ല എന്നൊക്കെ. കൈനോട്ടം മംഗലാപുരത്തുനിന്ന് പഠിച്ചതാണ്. ബീഡി വാങ്ങാൻ കാശില്ലാത്ത കൈനോട്ടക്കാർ ബീടിക്കു പകരമായി അപ്പച്ചനെ കൈനോട്ടം പഠിപ്പിച്ചു. അതു കൊണ്ട് ഗുണം ഉണ്ടായി.സേലത്ത് വെച്ച് ഒരിക്കൽ റെയിൽവേപോലീസ് പിടിച്ചപ്പോൾ സ്റ്റേഷനിൽ ഉള്ളവരുടെ എല്ലാവരുടെയും കൈനോക്കി അവിടുന്നു പുറത്തു വിട്ടു. ആറു മാസംജയിൽ ശിക്ഷ 21 ദിവസമായി കുറഞ്ഞു. അങ്ങനെ അങ്ങനെ കുറെ കഥകൾ.  

സ്റ്റേഷൻ  എത്തിയപ്പോൾ ഞാനും കൂടെ ഇറങ്ങി, അടുത്ത കടയിൽ നിന്നും ചായയും വടയും വാങ്ങി കൊടുത്തു. അന്നു തല്ലിയ മകൻ വണ്ടി ഇടിച്ചു തളർന്നു കിടപ്പിലായി,മൂത്ത പെങ്ങളാണ് അവനെ നോക്കുന്നത്,അവന്റെ ചികിത്സയ്ക്കും മറ്റുമായാണ്‌ താൻപണിയെടുക്കുന്നത് . കാലത്ത് വരെ ഇരിക്കന്ടെണ്ടേ ഞാൻ ഒരു ബിസ്ക്കറ്റും വാങ്ങി കൊടുത്തു. മോനെ കാശുണ്ടോ കൊടുക്കാൻ??? എനിക്ക് അറിയുന്ന കടക്കാരൻ ആണ്,ഞാൻ കടം പറയാം എന്ന്.


90മത്തെ പിറന്നാളിനുകേക്ക് മുറിക്കണ്ടേ? അപ്പച്ചൻ ചായ കപ്പ്‌ നിലത്തു വെച്ച് ചിരിച്ചു. ഇനി എന്നാണ് കാണുന്നത്എന്ന് അപ്പച്ചൻ. കുറെ നേരം വൈറ്റിങ്ങ് ഹാളിൽ അപ്പച്ചന്റെ കഥകള കേട്ടു. ഫോണിൽ അപ്പച്ചന്റെ ഫോട്ടോ എടുത്തപ്പോൾ അപ്പച്ചന് അത്കിട്ടുമോ എന്ന്,പാവം സങ്കടം ആദ്യമായി ആ മുഖത്ത് നിഴലിച്ചു.നിറഞ്ഞ ബഞ്ചുകൾ ഒഴിയും വരെ കാത്തിരുന്നു.തെക്കേമൂലയിൽ ഒഴിഞ്ഞ ഒരു ബഞ്ചിൽ പൗലോസ്‌ അപ്പച്ചനെ ഇരുത്തി യാത്ര തുടർന്നു .

ഒരാഴ്ച കഴിഞ്ഞ് ഒരു സിസ്റ്റർ വിളിച്ചു. തിരുവനന്തപുരത്ത് നിന്നും. അപ്പച്ചൻ അവിടെ പണിക്ക് ചെന്നപ്പോൾ പരിചയപ്പെട്ടതാണ് . ഇടയ്ക്കിടെ അവിടെ വരാറുണ്ട്. ആലുവയിൽ എവിടെയോ ആണ് താമസം എന്ന് മാത്രം അവർക്ക് അറിയാം. അപ്പച്ചൻ സംസാരിച്ചു, ബാബുവേ നിനക്ക് സുഖം ആണോ,ബർത്ത് ഡേ അറിയിക്കാം എന്നൊക്കെ.ഫോണ്‍  റേഞ്ച് പോയി. സിസ്റ്റർ പിന്നീട് വിളിച്ചു. റേഞ്ച് പോയതായിരുന്നു,പുള്ളിക്കാരന് ആകെ സങ്കടം  ആയി,ഇനി വരുമ്പോൾ വിളിക്കാമെന്ന്. അപ്പച്ചൻ ഇനിയും വിളിക്കട്ടെ, പിറന്നാൾ നിറയെ വന്നു പോകട്ടെ,കറങ്ങുന്ന ഭൂഗോളത്തിൽ വീണ്ടും കണ്ടുമുട്ടട്ടെ...


Wednesday, June 26, 2013

ലജ്ജ






കൊച്ചിയിലെ 46 % വരുന്ന ജനങ്ങൾ  2 കൊല്ലത്തിനകം ലാപ്‌ ടോപ്പുകൾ വാങ്ങുമെന്നും അട്ടപ്പാടിയിലെ 100% ആളുകൾ അനീമിയ ബാധിധരെന്നും പഠന സർവേ. സാക്ഷര കേരളമേ ലജ്ജിക്കുക നീ. വിശക്കുന്ന വയറുകൾ ഉള്ളിടത്തോളം നമ്മൾ നിരക്ഷരർ ആണ് .

-- 

Saturday, October 13, 2012

അണ്ണന്‍


ചെന്നൈയില്‍ എന്റെ   വീടിനടുത്ത് താമസിക്കുന്ന നാഗര്‍ കോവിലുകാര നായ  ഒരു അണ്ണന്‍ ഉണ്ട്. പേര് മുരുകന്‍ . സ്വന്തമായുള്ള ആംബുലന്‍സ് ഓടിക്കുന്നു. എണ്ണ തെയ്ക്കാത്ത ചെമ്പന്‍ മുടികളുള്ള 2 കുട്ടികളുടെ അച്ഛന്‍ .  കാലത്തും വൈകിട്ടും അണ്ണന്‍  ഞങ്ങളുടെ റൂമില്‍ വരും . എന്നും ഓട്ടം ഉള്ളതിനാല്‍ എന്നും വീശുന്ന അണ്ണന്‍ .ഒറീസ മുതല്‍ കാസര്‍ഗോഡ്‌  വരെ അണ്ണന്‍ ശവം എത്തിക്കും. രാത്രി ഒരു കോര്‍ട്ടര്‍  അടിക്കാത്ത പക്ഷം ഉറക്കം കിട്ടില്ല അണ്ണന്.അക്കയെ കാണാതെ ഞങ്ങളുടെ റൂമില്‍ വന്നിരുന്നു മിക്കപോലും വെള്ളമടിക്കും. ഉപദേശിച്ചു,എന്നോട്  പറയും "നിങ്ങളൊക്കെ ഹിന്ദി പഠിക്കുന്നു, ഇവിടെ പഠിപ്പിക്കുന്നില, അതുകൊണ്ട്  മലയാളികള്‍ എല്ലായിടത്തും ഉണ്ട്, നാല് വരെ പഠിച്ച ഞാന്‍ അല്ലാരുന്നേല്‍  നല്ല നിലയില്‍ ആയേനെ"എന്നൊക്കെ.


വെള്ളമടിക്കുന്ന ദിവസം കശപിശ കേള്‍ക്കാം. നാട്ടിലെ കുടിയന്മാരെ പോലെ ചട്ടീയും കലവും ഒന്നും ഉടയ്ക്കില്ല, വണ്ടിയും എടുത്തൊരു പോക്ക് പോകും. ഒരുപ്പോക്ക് എന്ന മാതിരി. അണ്ണനെ കാത്തു മെട്രോ റെയില്‍ പണിക്കിടെയോ, അപകടപ്പെട്ടതോ ആയ ഒരു അന്യസംസ്ഥാന ജഡം കിടക്കുന്നുണ്ടാവും. അക്കയെ ഫോണ്‍ പോലും വിളിക്കില്ല. ഒരാഴ്ച  മുഖം  എടുക്കും തിരികെ എത്താന്‍ . ഇടയ്ക്ക് അക്ക ചോദിക്കും അണ്ണന്‍ വിളിച്ചോ എന്ന് .അണ്ണന്റെ കട്ട കമ്പനി ആയ  കോട്ടയം അച്ചായനോടാവും ചോദ്യം. അണ്ണന്‍ വരുമ്പോള്‍ പോണ്ടിചേരിന്നു ഒരു കേസ് മിനി ബീയര്‍ അല്ലെങ്കില്‍ ആന്ധ്ര യില്‍ നിന്നും നല്ല നാടന്‍ കോഴി ഒക്കെ കാണും. എന്നിട്ട്  കഥ തുടങ്ങും. ബംഗാളില്‍ നിന്നും കടുകെണ്ണ  ചേര്‍ത്ത്  വെളുത്തുള്ളി നിറയെ ഇട്ട കറിയും ചപ്പാത്തിയും തിന്നെന്നും കുറെ തിന്നിട്ടും അമ്പതു രൂപ പോലും ആയില്ല എന്നും ഈ ചെന്നൈ നഗരം നാശം പിടിച്ച ഇടം ആണെന്നും  പറയും.


അങ്ങനെ ഒരു ദിവസം റൂമിലെ അച്ചായന്റെ പിറന്നാളിന് ഒന്ന് കൂടാന്‍ തീരുമാനിച്ചു. പാണ്ടി ബീയറും OAB യും ഒക്കെ വാങ്ങി അണ്ണനെ വിളിച്ചു ഓസിനു സാധനം  കിട്ടിയാല്‍ മലയാളിക്കല്ല ഏതു  കുടിയനും സന്തോഷം ആകും എന്ന്‍ മനസിലായി. അണ്ണന്റെ മുഖം IPL ചിയര്‍  ഗേള്‍സിനെ പോലെ പുഞ്ചിരി തൂവുകയാണ്. ബിയര്‍ ചേര്‍ത്തു 4 5 എണ്ണം വിട്ട  അണ്ണന്‍ ഫോം ആയി.

അക്കയുമായി എന്തിനാണ് വഴക്കിടുന്നെ എന്ന്‍ ചോദിച്ചു. അക്കയ്കക് അണ്ണനെ സംശയം  ആണ്. അണ്ണനെ വിളിക്കുമ്പോള്‍ അണ്ണന്‍ ബിസിയാണ്, പഴയ ആംബുലന്‍സ് വിറ്റിട്ട് കിട്ടിയ കാശ് അണ്ണന്‍ ആര്‍ക്കോ  കൊടുത്തു,അണ്ണന്‍ വിളിക്കുന്നത് ഏതോ പെണ്ണിനെ ആണ്  എന്നൊക്കെ. ഇടയ്ക്ക് അണ്ണനെ നോക്കാന്‍ അന്ന്നന്റെ മോള് വന്നു .അവള്‍ പോയപ്പോള്‍ അണ്ണന്‍  പറഞ്ഞു തുടങ്ങി



വന്നു പോയത് CID ആണ്, ഭാര്യയുടെ ചാരപ്പണി നടത്താനാണ് അവള്‍ വന്നത് എന്ന്‍ . അക്കയ്ക്ക് അണ്ണന്‍ അക്കയുടെ അനിയത്തിയുമായ്‌  ആണ്  ഫോണില്‍ സംസരിക്കണേ എന്ന് ഡൌട്ട് ആണ്. നാട്ടില്‍ നിന്നും അവളെ ചെന്നൈ യ്ക്ക് കൊണ്ട് വന്നത് അവളെ കാണാനാണ് ,അക്കയുടെ ചേട്ടന്റെ കൂടെ താമസിക്കണ അക്കയുടെ അമ്മയ്ക്ക് ഈ കാര്യം അറിയാം,അതിനാലാണ്  വീട്ടില്‍  വരുന്ന അമ്മ അണ്ണനെ  കണ്ടാലേ സ്ഥലം കാലിയാക്കുന്നത്. എന്നിട്ട് പറച്ചില്‍ തുടര്‍ന്ന്..


അണ്ണന്റെ പ്രേമ വിവാഹം ആയിരുന്നു. 2000 ഇല്‍ ലോകം അവസാനിക്കുമെന്ന് അണ്ണനോട് ആരോ പറഞ്ഞു . പിന്നെ ഒന്നും ആലോചിച്ചില്ല, ഇഷ്ട്ടപെട്ട പെണ്ണിന്റെ കൂടെ കുറച്ചു നാള്‍ എങ്കിലും താമസിക്കണം എന്ന് ആശിച്ചു 14  വയസു പ്രായം ഉള്ള അക്കയെ കടത്തി കൊണ്ട് പോയി കല്യാണം കഴിച്ചു  ചെന്നൈയില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങി.

അക്കയുടെ അനിയത്തിക്ക് നാട്ടില്‍ വേറെ ഏതോ ജാതിയില്‍ പെട്ട ഒരുത്തനുമായ് പ്രേമം. കട്ട ജാതി സ്പിരിറ്റ്‌ ആണ് നഗര്‍ കോവില്കര്‍ക്ക്. അന്യ ജാതി വിവാഹം അപമാനം ആണ്. അണ്ണനും മൂത്ത      അളിയനും കൂടി പെണ്ണിനേയും അവളെ സപ്പോര്‍ട്ട്  ചെയ്യാനാ അമ്മയെയും കൂട്ടി അവിടുന്ന് പോന്നു. വണ്ടിയില്‍ ബഹളം ഉണ്ടാക്കിയ അമ്മയെ ചാക്കിലാക്കി ഡിക്കിയില്‍ ഇട്ടു. എന്നിട്ട് പെണ്ണിനെ വണ്ടിയില്‍ ഇരുത്തി അണ്ണന്‍ വണ്ടി ഓടിച്ചു പോരുകയാണ്. ഇടയ്ക്ക്  അവളോട്‌ അളിയന്‍ അതായതു അവളുടെ ചേട്ടന്‍ ചോദിച്ചു അവനെ കെട്ടണമോ എന്ന്. അവള്‍ പറഞ്ഞു "
എന്നെ കൊന്നാലും അവനെ വേണം എന്ന് .

അളിയനും അളിയനും ഒന്നും ആലോചിച്ചില്ല .വണ്ടി കാട്ടിലേയ്ക്ക് മാറ്റി നിര്‍ത്തി. അനിയത്തിയെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച്. അമ്മയെയും പൊക്കി പുറത്തിട്ടു. മണ്ണെണ്ണ  വീണപ്പോള്‍ തള്ള യ്ക്ക് ബോധം വന്നു. മനസലിഞ്ഞ അണ്ണന്‍ അളിയനെ സമാധാനിപ്പിച്ചു, അമ്മേം  മോളേം കൂട്ടി ചെന്നൈയ്ക്ക് വന്നു. അടങ്ങി ഒതുങ്ങി നിന്നില്ല്ലേല്‍ വീണ്ടും ഒരു യാത്ര പോകുമെന്നും പറഞ്ഞു.


സ്വന്തം മകനും മരുമകനും കൂടെ ആണ്  ഇങ്ങനെ ചെയ്തത് പിന്നെ  എങ്ങനയാണ്‌ അവര്‍ എന്നോട് സംസാരിക്കണേ ? അമ്മയെയും തന്നെയും കൊല്ലാതെ രക്ഷിച്ച അണ്ണനോട്  അവള്‍ക്ക് ബഹുമാനം ആണു. ഇക്കാര്യം എങ്ങനെയാണു ഞാന്‍ അവളോട്‌ പറയുക? അണ്ണന്‍ ഞങ്ങളോട് ചോദിച്ചു ? ഭാഗ്യം കേക്ക് മുറിക്കാന്‍ ടൈം  ആയി.ഇല്ലാരുന്നേല്‍  വീണ്ടും ബാര്‍ തുരപ്പിക്കേണ്ടി വന്നേനെ . ബോധം വന്നപ്പോള്‍ അണ്ണന്‍ എല്ലാം മറന്നു. ഓണര്‍ ചേട്ടന്റെ തെറി വേറെ.